Friday, February 26, 2010

ഭ്രാന്തന്റെ ജല്പനം




കാലമേ എന്നെ മറന്നുപോയോ
ഏകാകിയാം ഈ ഭ്രാന്തനെ നീ
ലോകമേ നിന്നെ ഞാന്‍ നോക്കി ചിരിക്കട്ടെ
ഇന്നും മറക്കാത്ത നോവുമായി
നിന്റെയാ മൂടാത്ത കല്ലറക്കുള്ളില്‍ ഇന്നും
എന്‍ മോഹങ്ങള്‍ ജീവിച്ചിരിക്കുന്നു
അവിടെ നിന്‍ പീഡനം ഏറ്റു തളര്‍ന്നിട്ടു
അലറിക്കരയുന്നു കേള്‍ക്കുന്നു ഞാനത്
എവിടെ എന്‍ ഭാണ്ഡം നീ ഒളിച്ചു വച്ചു
അതിലുള്ള സ്വപ്‌നങ്ങള്‍ ആര്‍ക്കു നല്‍കി
നാളെ നിന്‍ ആര്‍ത്തി തന്‍ കണ്ണുകള്‍
എന്നെ വില്പനക്കായി ഖണ്ടിചെടുക്കുമോ?.


പായുന്നു ഞാന്‍ എന്‍റെ ഭാണ്ടാമില്ലാതെ,
മോഹവും, സ്വപ്നവും ഇല്ലാത്ത ഭ്രാന്തനായ്
അലറുന്നു ഞാന്‍ നിന്റെ ചുടല കളങ്ങളില്‍
ഉന്മാദ നൃത്തം ചവിട്ടി കൊണ്ടിപ്പോഴും
എന്‍റെ കണ്ണില്‍ നിന്നുയരുന്ന തീ അതില്‍
നിന്‍ മുല കാമ്പുകള്‍ ചുക്കി ചുളിയുന്നു
നിന്റെ വസ്ത്രങ്ങള്‍ കരിഞ്ഞു തുടങ്ങുന്നു
നിന്റെ ശിരസ്സും കനലായെരിയുന്നു
എന്‍റെ ശാപം അതിത്ര കഠിനമോ
അറിയാതെ ഇന്ന് ഞാന്‍ എന്നോട് ചോദിച്ചു
നിന്നിലെ മാതാവ്‌ മരിക്കുന്ന നേരമെന്‍
കണ്ണുകള്‍ ഞാന്‍ ഇന്നുറുക്കി അടക്കട്ടെ.

നിന്റെ മക്കള്‍ നിന്റെ ജടവുമായ്
തെരുവതില്‍ ആനന്ദ നൃത്തം ചവിട്ടുന്നു ഇപ്പോഴും
നിന്റെ ആ പണ്ടങ്ങള്‍ വീതിചെടുക്കുവാന്‍
വാളുകള്‍ തേടി അവര്‍ ഇന്നും അലയുന്നു
ഒരുവനെ കൊന്നിട്ട് വേണമാ വീതവും
തട്ടിയെടുക്കുവാന്‍ എന്ന് ചിന്തിക്കുന്നു
നിന്നെ വളര്‍ത്തിയ ദൈവങ്ങള്‍ എവിടെ ?
നിനക്കായി എഴുതിയ വേദങ്ങള്‍ എവിടെ?
എന്‍റെ ഭാണ്ഡത്തില്‍ നിന്നു നീ മോഷ്ടിച്ച സ്വപ്നങ്ങള്‍
എനിക്ക് തിരിച്ചു തന്നുടെ?

ഇനിയും എന്‍ യാത്രയില്‍ ദൂരങ്ങള്‍ ഒത്തിരി
നിന്‍ ചിത ഇപ്പോളും എരിയന്നത് കാണാം
കേള്‍ക്കുന്നുവോ ഒരു ചങ്ങല നാദം
എന്നെ നീ ബന്ദിച്ച ചങ്ങല കിലുങ്ങുന്നു.

എന്‍റെ മുടി ഞാന്‍ പിഴു തെറിയട്ടെ
നിന്റെ ആ കത്തുന്ന ചുടല കളം അതില്‍
എന്‍റെ ആ ഭാണ്ഡം തിരിച്ചു തന്നുടെ,
എന്‍റെ സ്വപ്‌നങ്ങള്‍ മടക്കി തരൂ
പകരമായ് ഞാന്‍ എന്‍റെ ഹൃദയം തരട്ടെ
അല്ലെങ്കില്‍ നോക്ക് നീ എന്‍റെ ഈ കണ്ണുകള്‍
ചൂഴ്ന്നെടുക്കൂ ഭ്രാന്തനു എന്തിനു കണ്ണുകള്‍

സ്വപ്നങ്ങള്‍ തേടി ഞാന്‍ ഇന്നും അലയുന്നു
കാലമേ നീ അത് എവിടെ ഒളിപ്പിച്ചു?.
സ്വപ്‌നങ്ങള്‍ ഇല്ലാത്ത ഈ ഭ്രാന്തന്റെ ജല്പനം
ഇന്നും അശരീരിയായി മുഴങ്ങുന്നു ........


സുമേഷ്

No comments:

Post a Comment